Sports
ലണ്ടന്‍/ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്.
നാലാം റൗണ്ട് പോരാട്ടത്തില്‍ തന്റെ പഴയ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ഗോള്‍ നേടിയതോടെയാണ് ഹാലണ്ട് ചരിത്രത്താളില്‍ ഇടം നേടിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ മൂന്നു ക്ലബ്ബിനായി തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് ഹാലണ്ട് കുറിച്ചത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ആര്‍ബി സാല്‍സ്ബര്‍ഗ് ടീമുകള്‍ക്കായും തുടര്‍ച്ചയായ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഹാലണ്ട് ഗോള്‍ നേടിയിരുന്നു.
4-1നു സിറ്റി ജയിച്ച മത്സരത്തില്‍ 29-ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോള്‍. ഫില്‍ ഫോഡന് (22, 57) ഇരട്ടഗോള്‍ നേടി. റയാന് ചെര്‍ക്കിയുടെ (90+1) വകയായിരുന്നു മറ്റൊരു ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഫോഡന്റെ ആദ്യ ഇരട്ടഗോള്‍ നേട്ടമാണ്. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ തികയ്ക്കുന്ന ഏഴാമത് ഇംഗ്ലീഷ് താരമെന്ന നേട്ടത്തിനും ഫോഡന് അര്‍ഹനായി.
യമാലിന്റെ ബാഴ്സ കുടുങ്ങി
സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ എവേ പോരാട്ടത്തില്‍ ക്ലബ് ബ്രൂഷിനോട് 3-3ന്റെ അപ്രതീക്ഷിത സമനില വഴങ്ങി. 77-ാം മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളിലാണ് ബാഴ്സ സമനിലയോടെ രക്ഷപ്പെട്ടത്. ഫെറാന്‍ ടോറസ് (8), ലാമിന് യമാല്‍ (61) എന്നിവരായിരുന്നു ബാഴ്സയുടെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം, കാര്‍ലോസ് ഫോബ്സ് (17, 63) ബ്രൂഷിനായി ഇരട്ടഗോള്‍ സ്വന്തമാക്കി.
എംബപ്പെയ്ക്കൊപ്പം യമാൽ
ഈ സീസണില്‍ 15 മത്സരത്തിനുള്ളില്‍ രണ്ടാം തവണയാണ് ബാഴ്സ 3+ ഗോള്‍ വഴങ്ങുന്നത്. ഗോള്‍ നേടിയതോടെ ലാമിന് യമാല്‍ ചാമ്പ്യന്‍സ് ലീഗ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തം നടത്തുന്ന അണ്ടര്‍ 18 താരങ്ങളില്‍ കിലിയന്‍ എംബപ്പെയ്ക്കൊപ്പമെത്തി (13) യമാല്‍.
2,500 മൈല്‍; ചെല്‍സി തളര്‍ന്നു
ഇംഗ്ലീഷ് ക്ലബ് ചെല്‍സി എവേ പോരാട്ടത്തില്‍ അസര്ബൈജാന് ടീമായ എഫ്കെ ഖരാബാഗിനോട് 2-2 സമനില വഴങ്ങി. യൂറോപ്പിന്റെ കിഴക്കേ അറ്റത്തുള്ള ബാകുവിലേക്ക് 2,500 മൈല്‍ ദൂരം യാത്ര ചെയ്തു തളര്‍ന്നായിരുന്നു ചെല്‍സി താരങ്ങള്‍ കളത്തിലെത്തിയത്. എസ്റ്റേവോയിലൂടെ 16-ാം മിനിറ്റില്‍ ലീഡ് നേടിയശേഷമായിരുന്നു ചെല്‍സിയുടെ സമനില.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാന് ഹോം മത്സരത്തില്‍ 2-1ന് കൈരാത് അല്മാട്ടിയെയും ന്യൂകാസില്‍ യുണൈറ്റഡ് 2-0ന് അത് ലറ്റിക്കോ ബില്‍ബാവോയെയും തോല്‍പ്പിച്ചു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബയേണ്‍ മ്യൂണിക്, ആഴ്സണല്‍, ഇന്റര്‍ മിലാന് ടീമുകളാണ് മുഴുവന്‍ ജയത്തോടെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.